Total Pageviews

Sunday 10 October 2010

23 വെള്ളം ഉപയോഗിച്ച് മുഖ സൌന്ദര്യം കൂട്ടാമെന്നോ ?

കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വെറുതെ പറയുന്നതായി തോന്നാം .
പക്ഷെ , കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ്.
എന്താണ് മുഖ സൌന്ദര്യവും വെള്ളവും തമ്മിലുള്ള ബന്ധം ?
ഒന്നുമില്ല , വെറും നിസ്സാര കാര്യം മാത്രം !
പക്ഷെ, നമുക്കൊക്കെ അറിയാം ; നാം ചെയ്യാറില്ലെന്നു മാത്രം .
ഇടക്കൊന്നു മുഖം കഴുകുക ; അത്രമാത്രം .
കഴുകുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഊഷ്മാവ് കാലാവസ്ഥക്ക് അനുസരിച്ചുള്ളതായിരിക്കണം എന്നൊരു പ്രത്യേകതയുണ്ട്.
അതായത് , ചൂടുകാലത്താണെങ്കില്‍ തണുത്തതും തണുപ്പുകാലത്താണെങ്കില്‍ ചൂടുള്ളതും എന്നേ ഇവിടെ അര്‍ത്ഥമുള്ളൂ.
മുഖത്തിന് അഥവാ മുഖ ചര്‍മ്മത്തിന് ചൂടുകാലത്ത് തണുത്ത ജലം കൊണ്ട് മുഖം കഴുകിയാല്‍ എന്തു സംഭവിക്കും?
നമുക്ക് മിശ്രണ തത്ത്വം അറിയാമല്ലോ
അതനുസരിച്ച് മുഖത്തിന് താപ നഷ്ടവും വെള്ളത്തിന് താപ ലാഭവും ലഭിക്കുന്നു.
അതായത് മുഖത്തെ ചൂടിനെ വെള്ളം ആഗിരണം ചെയ്തു എന്നുവേണമെങ്കില്‍ പറയാം.
ഇത് മുഖത്തിന് ആശ്വാസമാണെന്നോര്‍ക്കുക.
ഇനി മറ്റൊരു കാര്യം ?
മുഖം കഴുകുമ്പോള്‍ ഒരു തവണ മാത്രം മതിയോ ?
അത് സൌകര്യം പോലെ എന്നല്ലാതെ എന്തുപറയാന്‍ .
കഴുകുന്ന സമയത്ത് സൌകര്യമുണ്ടെങ്കില്‍ രണ്ടോ മൂന്നോ പ്രാവശ്യം സാവധാനത്തില്‍ ആയിക്കോട്ടെ .
എന്താണ് സാവധാനത്തില്‍ .......
അതായത് മിശ്രണതത്ത്വപ്രകാരം താപം മുഖത്തു നിന്ന് നീക്കം ചെയ്യുന്നതിന് സമയമെടുക്കും .
ഇതുകൊണ്ടാണ് സാവധാനത്തിലും ... ആവര്‍ത്തിച്ചും എന്നൊക്കെ പറഞ്ഞത്
മുഖം കഴുകിക്കഴിഞ്ഞയുടനെ ടവ്വല്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാല്‍............
അപ്പോള്‍പിന്നെ മിശ്രണതത്ത്വപ്രാകരം മാത്രമേ മുഖത്തിന് താപ നഷ്ടം സംഭവിക്കുകയുള്ളൂ.
ടവ്വല്‍ ഉപയോഗിച്ചില്ലെങ്കിലോ ?
അങ്ങനെയായാല്‍ , ബാഷ്പീകരണം എന്ന പ്രക്രിയ വഴി മുഖത്തു നിന്ന് താപം നീക്കം ചെയ്യും .
അതായത് ഏറെ നേരം ഈ തണുത്ത അവസ്ഥയില്‍ ഇരിക്കാമെന്നര്‍ത്ഥം .
(എങ്ങനെയാണ് ബാഷ്പീകരണം വഴി മുഖത്തുനിന്ന് താപത്തിനെ നീക്കം ചെയ്യുന്നത് ?
മുഖത്തിലെ ചര്‍മ്മത്തിലെ ‘നനവ്’ അഥവാ ഈര്‍പ്പം ശരീരത്തില്‍ നിന്ന് താപം സ്വീകരിച്ച് നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് പോകുന്നു.
ഇങ്ങനെ ശരീരത്തില്‍ നിന്നുമാത്രമാണൊ ഈ ജലതന്മാത്രകള്‍ താപം സ്വീകരിക്കുന്നത് .
തീര്‍ച്ചയായും അല്ല , വായുവില്‍ നിന്നും താപം സ്വീകരിക്കാം .)
ഓ , ഇതൊക്കെ ഞങ്ങള്‍ ക്കറിയാം കേട്ടൊ .
പനി വരുമ്പോള്‍ ഞങ്ങള്‍ നെറ്റിയില്‍ നനച്ച തുണി ഇടാറുണ്ട് .
നെറ്റിയിലെ ചൂട് കുറയാനാണ് അങ്ങനെ ചെയ്യുന്നത് എന്നതും ഞങ്ങള്‍ക്കറിയാവുന്ന കാര്യമാണ്
ഇതില്‍ ഒരു പുതുമയുമില്ല .
എങ്കിലും ഞാന്‍ പറഞ്ഞുവരുന്നത് എന്നു വെച്ചാല്‍ ...
അങ്ങനെ മുഖം കഴുകുമ്പോള്‍ കുറച്ച് അഴുക്കും തൊലിയില്‍ നിന്ന് പോകും കേട്ടൊ
എന്ത് അഴുക്കോ , അതും മുഖത്തോ ...
അതെ , വായുവിലെ പൊടിപടലങ്ങള്‍ - മുഖത്ത് പറ്റിപ്പിടിച്ചിരിക്കില്ലേ ...
അതിന്റെ കാര്യമാ‍ ഞാന്‍ പറഞ്ഞേ ..
ഓ , അതു ശരി ..
എന്നാലും ഇത്ര മാത്രം അഴുക്ക് ഉണ്ടാകുമോ ...
അത് പറ്റിപ്പിടിച്ചിരിക്കുന്നത് കണ്‍‌പീലികളില്‍ ഒക്കെ ആയാല്‍ എങ്ങന്യാ ..
ഓ , അതു ശരി .
അപ്പോള്‍ ഇപ്രകാരം മുഖത്തെ അഴുക്ക് പോകുന്നതു നിമിത്തം മുഖചര്‍മ്മത്തിന് ഒരു തിളക്കം കിട്ടിയെന്നുമിരിക്കാം കേട്ടോ .
ഇതൊക്കെ കൂടിയാ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തുവായി വെള്ളത്തെ കണ്ടത് .
പക്ഷെ , ഒരു പ്രശ്നം ...
ഇങ്ങനെ മുഖം കഴുകിയാല്‍ ...
മുഖത്തെ പൌഡര്‍ ,റോസ് പൌഡര്‍ , കണ്‍‌മഷി .... എന്നിവയുടെ കാര്യം ..
അവയൊക്കെ അത്യാവശ്യമാണോ ...
അതിലാണോ നമ്മുടെയൊക്കെ സൌന്ദര്യമിരിക്കുന്നത് എന്നു വിചാരിച്ചാല്‍ പിന്നെ രക്ഷയില്ല .
ങാ , എന്തെങ്കിലും ആകെട്ടെ .
തീര്‍ന്നില്ല കേട്ടോ ഇനിയുമുണ്ട് കാര്യങ്ങള്‍
എന്താണ് ഇവിടെ വെള്ളത്തിനു ‘കൊമ്പുണ്ടോ “ എന്ന് ചിലര്‍ക്ക് സംശയം തോന്നാം.
ഒന്നു മില്ല , വെറുതെ തൊലിപ്പുറമെയുള്ള രക്തോട്ടം ക്രമപ്പെടുത്താനാണ് ഈ തണുത്ത വെള്ള പ്രയോഗം
അതുളവാക്കുന്ന ഉന്മേഷം മുഖത്ത് പ്രകടമാകും .
ഇത്തരത്തില്‍ പ്രകടമാകുന്ന ഉന്മേഷം മുഖകാന്തി വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമൊന്നുമില്ല.
ഓഫീസില്‍ ഇന്റര്‍വെല്‍ സമയത്ത് ഉന്മേഷത്തിനു വേണ്ടി നിങ്ങള്‍ ചായയൊ , കാപ്പിയോ കഴിക്കുന്നവരായിരിക്കാം .
എന്നാല്‍ ഈ ടെക് നിക്കൊന്നു പരീക്ഷിച്ചു നോക്കൂ‍.
എന്നീട്ട് അഭിപ്രായം പറയൂ.
ഇതുകൊണ്ടു മാത്രമായൊ ഈ വെള്ള പുരാണം.
ഇനിയെന്താ അടുത്തത് ?
അടുത്തതായി പറയാനുള്ളത് ..........
നിങ്ങള്‍ ദാഹിക്കുന്നവന്റെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ ?
ദൈന്യത തോന്നിക്കുന്നതല്ലേ ആ കണ്ണൂകള്‍ .
ഈ ദൈന്യത നാം വെച്ചു പുലര്‍ത്തണോ ?
ആവശ്യത്തിന് ജലപാനം ആയിക്കൂടെ .
വെള്ളം കുടിക്കല്‍ , മൂത്രം മൊഴിക്കല്‍ എന്നിവ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രമുഖരാണല്ലോ നമ്മള്‍ .
അതൊക്കെ അവസരത്തിനൊത്ത് എന്നതാണല്ലോ പ്രമാണം .
ഈയ്യിടെ ഒരു നവ ദമ്പതികള്‍ ഒരു അനുഭവം പറഞ്ഞു,
കല്യാണം കഴിഞ്ഞ് ചെന്നിടത്തൊക്കെ .........
ഇങ്ങനെയൊരു പറച്ചില്‍
“ ആദ്യമായി വരുന്നതല്ലേ , എന്തെങ്കിലും കഴിക്കണം “
ആദ്യം ആതിഥേയരുടെ കടുമ്പിടുത്തം നവ ദമ്പതികള്‍ക്കിഷ്ടമായി.
പിന്നെ ......
വീടുകളില്‍ പോകുന്നതിന് രണ്ടു ദിവമാണ് ടൈംടേബിളില്‍ വെച്ചിരിക്കുന്നത് ..
അതിനാല്‍ ..
നാലാ മത്തേയും അഞ്ചാമത്തേയും വീടായപ്പോള്‍ പ്രശ്ന മായി .
ഒരു ഗ്ലാസ് വെള്ള മെങ്കിലുംകുടിച്ചു പോ എന്നായി ..
എല്ലായിടത്തും നിര്‍ഭാഗ്യത്തിന് ഈ കളറുവെള്ളവും
ഒരു രക്ഷയുമില്ല , കുരുത്തക്കേടു വാങ്ങണ്ട എന്നു വിചാരിച്ച് കുടി തുടങ്ങി.
പുതിയൊരു ജീവിതം തുടങ്ങുന്നതല്ലേ .
അതിന്റെ ഫലം മണിക്കൂറുകള്‍ക്കകം ലക്ഷണം കാണിച്ചും
-മൂത്രമൊഴിക്കണം .
വരനോ നാണക്കാരന്‍ , വധുവോ അതിലും ഇരട്ടിയുള്ളവള്‍ .
ടൂവീലറുലുള്ള യാത്രയില്‍, വരന്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് കാര്യം സാധിച്ചു
എങ്കിലും വധു ..
ഈ നാണ പ്രശ്നം , അവസാനം പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്നായപ്പോള്‍
അടുത്ത വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞ് ബാത്ത് റൂമില്‍ പോയി .
വീട്ടില്‍ വരുന്നവരോട് ഭക്ഷണം കഴിക്കാന്‍ നമുക്ക് പറയാം
പാനീയം കുടിക്കാന്‍ നമുക്ക് പറയാം
പക്ഷെ , ടോയ്‌ലെറ്റില്‍ പോകുന്നുണ്ടോ എന്ന് എങ്ങനെ പറയും ( ഏതാണ്ടൊരു രാജ്യത്ത് അതിഥിയെ സല്‍ക്കരിക്കുന്നത് കുളിക്കാനുള്ള സൌകര്യം നല്‍കിയാണ് എന്ന് സുപ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ പൊറ്റേക്കാട്ടിന്റെ യാത്രാവിവരണത്തില്‍ വായിച്ചതോര്‍മ്മവരുന്നു. തണുപ്പുള്ള രാജ്യമാണെന്നാണന്റെ ഓര്‍മ്മ .- ഫിന്‍‌ലാഡ് ആണൊ എന്നൊരു സംശയവും ഉണ്ട് . അവര്‍ ചൂടുവെള്ള സ്നാനം നല്‍കുന്നതു വഴി അതിഥിയെ തൃപ്തിപ്പെടുത്തുന്നു. ഇതു വായിക്കുന്ന ഏതെങ്കിലും വിദേശമലയാളികള്‍ അത്തരം രീതികള്‍ അവരുടെ നാട്ടില്‍ ഇപ്പോഴും ഉണ്ടെങ്കില്‍ അത് സൂചിപ്പിച്ചാല്‍ നന്നായിരിക്കും)
നമുക്ക് വിഷയത്തിലേക്കു തിരിച്ചുവരാം .
അതായത് ഇവിടെ ഇത്രയൊക്കെ വിവരണം നല്‍കിയതിന്റെ ഉദ്ദേശം വെള്ളം മാത്രം കുടിച്ചാല്‍ പോര ; മുത്രവും ഒഴിക്കണം എന്ന് വ്യക്തമാക്കാനാണ് )
അല്ലെങ്കില്‍ , അതിന്റെ ദൈന്യത മുഖത്ത് പ്രകടമാകും .
ആ ദൈന്യതയില്‍ സൌന്ദര്യം ഇല്ലാതാകും.
ഇത്തരത്തില്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിച്ചാല്‍ മെച്ചം വേറെയുമുണ്ട് .
പിറ്റേന്നത്തെ ‘ മോഷന്‍ “ ( ടോയ് ലറ്റില്‍ പോക്ക് ) ആയാസ രഹിതമാകും .
അത് അതികാലത്തെ തന്നെ സംഭവിക്കും .
മുക്കുകയൊ ഞെരങ്ങുകയോ , അല്ലെങ്കില്‍ സിഗരറ്റ് - ചുടുകാപ്പി എന്നിവയെ ആശ്രയിക്കുകയോ വേണ്ട.
ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ എന്തു വൃത്തികേടാണ് പറയുന്നത് എന്ന് നിങ്ങള്‍ക്കു തോന്നാം ,
പക്ഷെ , കാര്യങ്ങള്‍ അങ്ങനെയാണ് .
മനുഷ്യശരീരത്തിനകത്തേക്കു ആഹാരാദികള്‍ പ്രവേശിപ്പിക്കുന്നതില്‍ മാത്രം നാം സന്തോഷം കണ്ടെത്തിയാല്‍ പോരെ
അവശിഷ്ടങ്ങള്‍ യഥാ വിധി പുറത്തു പോകുന്നുണ്ടോ എന്ന കാര്യവും നാം അന്വേഷിക്കണം .
അത് നമ്മുടെ കടമയാണ് .
കുഞ്ഞിനെ കാണിക്കാന്‍ അമ്മ ഡോക്ടറുടെ അടുത്തു കൊണ്ടു വന്നു .
കുഞ്ഞ് കരയുകയാണ് .
ഡോകടര്‍ കുറേ ചോദ്യങ്ങള്‍ ചോദിച്ചു.
ഇതൊക്കെ എന്നോട് എന്തിനാ ചോദിക്കുന്നേ എന്ന മട്ടില്‍ അമ്മ നില്‍ക്കുന്നു.
മരുന്നങ്ങ് എഴുതിതന്നാ‍ല്‍ പോരെ
അവസാനം ഡോകടര്‍ അമ്മയൊട് ചോദിച്ചു
നിങ്ങളുടെ ടോയിലറ്റില്‍ പോക്ക് എങ്ങനെയാ ?
ഡോക്ടര്‍ എനിക്കല്ല രോഗം , മോനാ -- എന്ന അമ്മ
അതു തന്ന്യാ ചോദിച്ചേ എന്നായി ഡോക്ടര്‍
അപ്പോള്‍ അതു വരെ മിണ്ടാതെനിന്നിരുന്ന കുഞ്ഞിന്റെ അമ്മയുടെ അമ്മ മറുപടി പറഞ്ഞു.
അങ്ങനെയൊന്നുമില്ല , ആഴ്ചയില്‍ രണ്ടോ മൂന്നോ .
മുലപ്പാലെങ്ങനെ
എന്നുവെച്ചാല്‍ ..
കുഞ്ഞിന് കൊടുക്കാന്‍ തികയുന്നുണ്ടോ എന്ന്
അല്പം നാണം വരുത്തി , അത് മറക്കാന്‍ ശ്രമിച്ചുകൊണ്ട് അമ്മ നിന്നപ്പോള്‍
മുത്തശ്ശി വീണ്ടും സഹായത്തിനെത്തി ...
അതിന് മുലപ്പാലേ ഇല്ല സാറേ
തുടന്ന് ഡോക്ക്റ്റര്‍ വിശദമായി ചോദ്യം ചെയ്യുകയും അമ്മക്ക് ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തു
ആവശ്യത്തിന് വെള്ളം കുടിക്കുക
മുലപ്പാല്‍ തനിയെ വന്നുകൊള്ളും
അങ്ങനെയായാല്‍ പിന്നെ മറ്റൊന്നും ഈ ഇളം പ്രായത്തില്‍ കൊടുക്കേണ്ട .
വെള്ളം കുടിക്കാതെ വന്നാല്‍ മുലപ്പാലിലെ വെള്ളത്തിന്റെ അളവ് കുറയുകയും അതുവഴി കുഞ്ഞിനു ലഭിക്കുന്ന പാലിന് കട്ടികൂടുകയും തന്മൂലം കുഞ്ഞിന് ദഹനക്കേട് പിടിക്കാനുള്ള സാദ്ധ്യുതയും അദ്ദേഹം പറഞു മനസ്സിലാക്കി .
ഞാന്‍ പറഞ്ഞു വന്നത് ടോയ് ലറ്റില്‍ പോക്കിനെക്കുറിച്ചാണ്
പ്രസിദ്ധ ജര്‍മ്മന്‍ പ്രകൃതിചികിത്സകനായ ‘.ലൂയി കൂനി ‘ തന്റെ ഒരു അനുഭവം വിവരിച്ചീട്ടുണ്ട് .
അദ്ദേഹത്തെ കാണുവാന്‍ ഏകദേശം 70 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ വന്നു.
ശ്വാസമുട്ടി വലിക്കുന്നുണ്ട് ആ അമ്മാമ .
എന്തു ചെയ്യും എല്ലാ ചികിത്സയും പയറ്റിനൊക്കി
രോഗം മാ‍റിയില്ല.
അവസാനം ഇങ്ങനെ ഒരു സ്ഥലമുണ്ട് എന്ന് കേട്ട് വന്നതാ‍ണ് .
ലൂയികൂനി അവരോട് ആദ്യം ചോദിച്ചത് ഈ ‘ ടോയ് ലറ്റില്‍ പോക്കിനെക്കുറിച്ചാണ് .
അവര്‍ ആദ്യം ഒന്നും പറഞ്ഞില്ല , പിന്നെ സത്യം പറഞ്ഞു.
പിന്നീട് കൂനി മടിച്ചുനിന്നില്ല.
അവര്‍ക്ക് ഒരു എനിമ കൊടൂത്തു.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവരുടെ മുഖത്ത് പുഞ്ചിരിവിടര്‍ന്നത്രെ!!.
ശ്വാസം മുട്ടിന്റെ കാഠിന്യവും കുറഞ്ഞത്രെ.!!
( ലൂയി കൂനി ജനിച്ചത് ജര്‍മ്മനിയിലാനെങ്കിലും അവിടെ അദ്ദേഹത്തിന് വലിയ പേരൊന്നും ഇല്ല എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത് .. കേരളത്തില്‍ 1900 ത്തിനടുത്ത് കൂനി ചികിത്സ എന്നപേരില്‍ ഈ ചികിത്സാരീതി പ്രചാരത്തില്‍ നേടിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട് . എങ്കിലും കൂനിയെക്കുറിച്ച് എന്തെങ്കിലും കൂടുതല്‍ അറിയാന്‍ കഴിയുന്ന - ഇപ്പോള്‍ ജര്‍മ്മനിയില്‍ താമസിക്കുന്നവരുണെങ്കില്‍ വ്യക്തമാക്കാനപേക്ഷ) .
അതിനാല്‍ ഈ ടോയ്‌ലറ്റില്‍ പോക്ക് ശരിയായാല്‍ തന്നെ മുഖത്ത് നല്ല ഭാവം വരും .
ഇത്തരത്തില്‍ ശരിയാ‍യ രീതിയില്‍ ടോയ്‌ലറ്റില്‍ പോകുന്നതിന് ‘ ജല’ ത്തിന് മുഖ്യസ്ഥാനമുണ്ടെന്നു മനസ്സിലായല്ലോ.
ഈ വിഷയത്തെക്കുറിച്ച് നിത്യചൈതന്യ യതിയും പറഞ്ഞിട്ടുണ്ട് .
അമ്മമാര്‍ കുഞ്ഞുങ്ങളില്‍ ശീലങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് .
അതില്‍ ഒരു പ്രധാന ശീലമാണ് വെള്ളം , ഭക്ഷണം എന്നിവ കഴിക്കുന്നതിനെ സംബന്ധിച്ചുള്ളത് .
അതുപോലെ അതിലും വലിയ ഒരു ശീലമാണ് “ടോയ്‌ലറ്റ് ശീലങ്ങള്‍ “!!
ഇപ്പോഴത്തെ ഉദ്യാഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് മുകളിപ്പറഞ്ഞ ശീലങ്ങളില്‍- കുട്ടികളില്‍- എത്രമാത്രം സ്വാധീനമുണ്ടെന്ന് പറയാന്‍ പ്രയാസമാണ്.
അവരെ കുറ്റം പറഞ്ഞീട്ടുകാര്യമില്ല
അതാണ് ഇപ്പോഴത്തെ സാഹചര്യം.
മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ മറ്റൊരു ഘടകമാണ് മുഖത്തെ ഭാവങ്ങള്‍
മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ .
അതുകൊണ്ടുതന്നെ മനസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ അഥവാ ഉണ്ടാകുന്ന വികാരങ്ങള്‍ ക്കനുസരിച്ച് മുഖത്തെ മാംസ പേശികളും രൂപമെടുകുമല്ലോ . മാംസപേശി എന്നു പറഞ്ഞത് അത് ഉളവാക്കുന്ന ഭാവത്തെ മാത്രം സൂചിപ്പിച്ചാല്‍ മതി.
ഈയ്യിടെ ഒരു സുഹൃത്ത് ഒരു കാര്യം പറഞ്ഞു.
അദ്ദേഹത്തിന്റെ ഏത് ഫോട്ടോയിലും അദ്ദേഹം സുന്ദരനല്ലത്രെ .
എന്താ ഇത്
ഒന്നു മാറ്റിയെടുക്കാന്‍ എന്താ ഒരു മാര്‍ഗ്ഗം
സുഹൃത്ത് സ്റ്റുഡിയൊയില്‍ പോയി .
വക്കീലിനോടും ഡോക്ടറോടും സത്യം പറയണമെന്നതുപോലെ ഫോട്ടോഗ്രാഫറോടും സത്യം പറഞ്ഞു.
ആ നിഷ്ക്കളങ്കതയില്‍ ഫോട്ടൊഗ്രാഫര്‍ വീണു
സഹായിക്കാമെന്നേറ്റു
വിഷയം പഠിച്ചു.
പ്രശനം ഫൊട്ടൊയുടെ ഏങ്കിളൊന്നുമല്ല.; ഫൊട്ടോഷോപ്പും വേണ്ട !
മുഖത്തെ ഭാവമാണ് .
പുഞ്ചിരിക്കാന്‍ അറിയില്ല .
ഒന്നു നല്ലവണ്ണം പുഞ്ചിരിക്കാന്‍ അറിയാത്തവര്‍ നമ്മുടെ ഇടയില്‍ എത്ര പേരാണെന്നോ ?
അപ്പോള്‍ ആദ്യം ഫോട്ടോഗ്രാഫര്‍ പ്രസ്തുത വ്യക്തിയെ ഒന്നു പുഞ്ചിരിപ്പിക്കാന്‍ പരിശീലിപ്പിക്കുകയാണ് ചെയ്തത് .
സ്റ്റുഡിയോവില്‍ വെച്ച് പല തവണ കാണിച്ചു കൊടുത്തെങ്കിലും ശരിയായില്ല .
അവസാനം പുഞ്ചിരിക്കാനായി ഹോം വര്‍ക്ക് കൊടുത്തു.
വീട്ടില്‍ പോയി കണ്ണാടിയുടെ മുന്നില്‍‌വെച്ച് പുഞ്ചിരിച്ച് പരിശീലനം നടത്തി.
കാലത്തും വൈകീട്ടും അത് നല്ലവണ്ണം നടത്തി.
അങ്ങനെ ഒരാഴ്ച ആ പരിശീലനം നടന്നു .
അങ്ങനെ അയാള്‍ ഭംഗിയായി പുഞ്ചിരിക്കാന്‍ പഠിച്ചു.
അതോടെ ഫോട്ടൊയും നാന്നായി എന്നു പറയേണ്ടതില്ലല്ലോ .
മുമ്പ് പുഞ്ചിരിക്കാന്‍ പറഞ്ഞപ്പോള്‍ കണ്ണുതുറിപ്പിച്ച് ചുണ്ടുകള്‍ വക്രിപ്പിച്ച രീതിയിലായിരുന്നു
ഇപ്പോള്‍ അത് മാറി . മുഖത്ത് ആ സുന്ദര ഭാവം വന്നു.
ഇക്കാര്യം രജനീഷ് തന്റെ പുസ്തകങ്ങളില്‍ പറയുന്നുണ്ട് .
( രജനീഷിന്റെ ആശ്രമങ്ങള്‍ - അമേരിക്കയിലുള്ളവ - ആരാണാവോ നടത്തുന്നത് - അവിടത്തുകാര്‍ ഒന്നു വ്യക്തമാക്കാനപേക്ഷ) പുഞ്ചിരിക്കാനറിയാത്തവരെ ക്കുറിച്ച് ...
സൌമ്യമായ വാക്കുകളുപയൊഗിക്കാന്‍ അറിയാത്തവരെക്കുറിച്ച്
നല്ലതുകണ്ടാല്‍ നല്ലതെന്നും അതിനെ അഭിനന്ദിക്കുവാനും പറ്റാത്തവരെക്കുറിച്ച് ..
അത് എന്തുകൊണ്ടാണ് നല്ലതായത് എന്നു മനസ്സിലാക്കാനും അത് വ്യക്തമാക്കാനും കഴിയാത്തവരെകുറിച്ച്
.. എന്തിനും ഏതിനും വിപരീതാര്‍ത്ഥം കാണുന്നവരെ ക്കുറിച്ച് ..
എന്തിലും മോശത്തരം കാണുന്നവരെക്കുറിച്ച്
എന്തിനും മോശമായി പ്രതികരിക്കുന്നവരെക്കുറിച്ച് ..
നാം സാധാരണ ഇങ്ങനെയുള്ളവരെ നെഗറ്റീവിസത്തിന് അടിമയായവര്‍ എന്നല്ലേ പറയുക
ഞാനിതൊക്കെ എഴുതി എന്നു വെച്ച് വെറുതെയങ് വായിച്ചു പോകല്ലേ
നിങ്ങള്‍ക്കും നിങ്ങളുടെ മുഖഭാവം ചെക്ക് ചെയ്തുകൂടെ
അതെ , ഞാന്‍ ആത്മാര്‍ത്ഥമായി പറയുകയാണ് .
നിങ്ങള്‍ക്ക് ഒരു ആത്മാര്‍ഥ സുഹൃത്തുണ്ടോ ..
രണ്ടോ ,മൂന്നോ പേര്‍...
ഇല്ലെങ്കില്‍ ഒരു നിവൃത്തിയില്ല
പകരത്തിന് കുടുംബാംഗങ്ങളെ എടുത്താല്‍ മതി.
സാധാരണ അവസ്ഥയില്‍ നിങ്ങളുടെ മുഖഭാവത്തെ നിരീക്ഷിക്കാന്‍ പറഞ്ഞാല്‍ മതീ.
അവര്‍ ഉത്തരം തരും
അനുകൂലമല്ലെങ്കില്‍ പരിശീലിക്കതന്നെ .
ഇത്രയുമൊക്കെ പരിശീലിച്ചുകഴി ഞാല്‍ നിങ്ങളുടെ മുഖം സുന്ദരമാകും
എന്നാല്‍ , ഇപ്പോള്‍ ഞാന്‍ വേറൊരു കാര്യം പറയട്ടെ .
ഈ സൌന്ദര്യം മറ്റുള്ള വരുടെ മനസ്സില്‍ എന്നും നിലനില്‍ക്കണമെന്നില്ല കേട്ടോ
അങ്ങേനെ നിത്യഹരിതമായി നില്‍ക്കണമെങ്കില്‍
നല്ല പെരുമാറ്റം വേണം .
( ഈ നല്ല പെരുമാറ്റം കുടുംബത്തില്‍നിന്നാണ് തുടങ്ങേണ്ടത് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ).
നല്ല പെരുമാറ്റത്തില്‍ നല്ല വാക്കുകള്‍ ഉപയോഗിക്കേണ്ടതാണ് .
അതും നല്ല ടോണില്‍ , നല്ല ശൈലിയില്‍ ഉപയോഗിക്കണം .
അറിയില്ലെങ്കില്‍ പരിശീലിക്കണം.
നിങ്ങളോട് ഒരാള്‍ അഞ്ചു പ്രാവശ്യം മോശമായിപെരുമാറി എന്നു വിചാരിക്കുക .
ആറാമത്തെ പ്രാവശ്യം നിങ്ങള്‍ക്ക് അയാളെക്കാണുമ്പോഴുള്ള മനോവികാരം എങ്ങേനെയായിരിക്കും ?
അപ്പോഴത്തെ നിങ്ങളുടെ മുഖഭാവം എങ്ങനെയായിരിക്കും ?
അതു കൊണ്ടുതന്നെ ഈ വസ്തുത നിങ്ങള്‍ മനസ്സിലാക്കിയിരിക്കുക.
നിങ്ങള്‍ കുടുംബത്തില്‍ മോശമായി പെരുമാറാറുണ്ടോ ?
അഥവാ , നിങ്ങള്‍ കുടുംബാംഗങ്ങളുമായി പിണങ്ങാറുണ്ടൊ ?
ഉണ്ടെങ്കില്‍ ....
അത് എത്ര സമയം ആ പിണക്കം നീണ്ടു നില്‍ക്കും?
ദിവസങ്ങള്‍ എടുക്കുമോ ?
എങ്കില്‍ കഷ്ടം തന്നെ
പോയി നിങ്ങളുടെ കാര്യം .
അല്പ സമയം മാത്രം അഥവാ സെക്കന്‍ഡുകള്‍
ഒ .കെ , കുഴപ്പമില്ല .
ഒരു പിണക്കത്തിന്റെ ( വഴക്ക് ) കാര്യം ഇണങ്ങിക്കഴിഞ്ഞാലും വീണ്ടും വീണ്ടും അക്കാര്യത്തെക്കുറിച്ച് പറഞ്ഞ് കുത്തുന്ന ആളാണോ നിങ്ങള്‍
പോയി തുലയുക നിങ്ങള്‍
ഇത്രയും മോശമായ ആള്‍ വേറെ ഇല്ല .
കുടുംബാഗത്തിന് എന്തെങ്കിലും തെറ്റുപടിയാല്‍ അഥവാ‍ അബദ്ധം സംഭവിച്ചാല്‍ .......
നിങ്ങള്‍ എന്തുചെയ്യും ?
കുറ്റപ്പെടൂത്തുമോ , അവിടെനിന്നോടിപ്പോകുമോ? , കൂട്ടുകാരോടു പറയുമൊ
നിങ്ങള്‍ക്ക് രക്ഷയില്ല
അതല്ല , പ്രസ്തുത അംഗത്തെ ആശ്വസിപ്പിച്ച് അതില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍ സഹായിക്കുമോ
നിങ്ങള്‍ക്കുള്ളതാണ് ഈ ലോകം
നോക്കൂ അമേരിക്കയെ
നോക്കൂ ഹിലാരി ക്ലിന്റണെ
അവര്‍ അനുഭവിച്ച വേദനകള്‍ ഒന്നോര്‍ത്തുനൊക്കൂ
ഇത്രയും ദുഃഖം അനുഭവിച്ച സ്ത്രീയുടെ കഥ വിരളമല്ലേ
അവര്‍ അതില്‍ നിന്നും ഉണര്‍ത്തെഴുന്നേറ്റില്ലേ .
അതുകൊണ്ടുതന്നെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിലല്ല, അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് പ്രാധാന്യം അടങ്ങിയിരിക്കുന്നത് .
അതിലാണ് മനസ്സമാധാനം അടങ്ങിയിരിക്കുന്നത് .
ആ മനസ്സമാധാനത്തിലാണ് മുഖസൌന്ദര്യം സുസ്ഥിരമാകുന്നത് .!!

22. ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കുന്നതെങ്ങനെ ?



ശാസ്ത്ര പുരോഗതി അനിയന്ത്രിതമായി വളരുന്ന കാഴ്ചയാണ് നാമിന്നുകാണുന്നത് .ഈ വളര്‍ച്ച മനുഷ്യരുടെ സുഖത്തെ ലക്ഷ്യമാക്കിയാണുതാനും.! അനിയന്ത്രിതമായ സുഖങ്ങള്‍ക്കുപുറകെ മനുഷ്യന്‍ നിയന്ത്രണംവിട്ട് ഓടുന്നു.എന്നീട്ടും തൃപ്തി വരുന്നില്ല. വീണ്ടും വീണ്ടും കിട്ടണം! അനിയന്ത്രിതമായ ആര്‍ത്തിയുടെ വേലിയേറ്റം , മത്സരങ്ങളാല്‍ ബന്ധിയ്ക്കപ്പെട്ട മനുഷ്യബന്ധങ്ങള്‍ .......ഇവയൊക്കെ സമകാലീനലോകത്തില്‍ നാമിന്നു കാണുന്ന കാഴ്ചകളാണ്. ഇത്തരമൊരവസ്ഥയില്‍പ്പെടുന്ന മനുഷ്യജീവിയ്ക്ക് എങ്ങനെ സ്വസ്ഥത ലഭിയ്ക്കും ? എന്നിരുന്നാലും സ്വസ്ഥത ലഭിയ്ക്കുന്ന മനുഷ്യരില്ലേ . ‘ഉണ്ട് ‘ എന്ന് ഉറപ്പിച്ചുപറയാം. ഇതെങ്ങനെ അവര്‍ക്കുമാത്രം സാധ്യമാകുന്നു?


ഭഗവാന്‍ ശ്രീ ബുദ്ധന്‍ പറഞ്ഞു,” ‘ആശ‘യാണ് എല്ലാ ദുഃഖത്തിനും ഹേതു. അതുകൊണ്ട് ആശയെ ഉപേക്ഷിച്ചാല്‍ ദുഃഖത്തില്‍നിന്ന് മോചനം ലഭിയ്ക്കും “ 


പക്ഷെ, ഒരു വ്യക്തിയ്ക്ക് ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ ഒരു തീരുമാനമെടുത്ത് നടപ്പില്‍ വരുത്തുവാന്‍ കഴിയുമോ ?
ഇല്ല, തന്നെ . ആശയെ അഥവാ ആഗ്രഹങ്ങളെ ഉപേക്ഷിയ്ക്കുവാനുള്ള മാനസീകാവസ്ഥ പടിപടിയായേ മനുഷ്യന് സാധ്യമാകൂ. (പ്രത്യേകിച്ച് ഇന്നത്തെ ഉപഭോഗസംസ്കാരത്തിന്റെ ലക്ഷ്യം തന്നെ മനുഷ്യനില്‍ ആഗ്രഹങ്ങളെ വളര്‍ത്തി വലുതാക്കുക എന്നതാണല്ലോ) ഇത് സാധ്യമാകുന്നതിനുള്ള ആദ്യപടിയാണ് ഇന്ദ്രിയ നിയന്ത്രണം.


ഒരു വ്യക്തി ഇന്ദ്രിയനിയന്ത്രണാഭ്യാസം തുടങ്ങുമ്പോള്‍ കഠിനമായ പ്രയാസം അനുഭവപ്പെടും . അതിനാല്‍ത്തന്നെ ഇന്ദ്രിയനിയന്ത്രണം എന്ന പദത്തിനു പകരം നമുക്ക് ഉപയോഗിയ്ക്കാവുന്നത് ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കുക എന്നതാണ് .


എന്തില്‍നിന്നാണ് നാം ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കേണ്ടത് ?

തെറ്റായ ഇന്ദ്രിയ ശീലങ്ങളില്‍നിന്നുതന്നെ. പല തെറ്റായ ഇന്ദ്രിയ ശീലങ്ങളും ഉടലെടുക്കുന്നത് തെറ്റായ സാഹചര്യങ്ങളില്‍നിന്നാണ്. തെറ്റായ സാഹചര്യങ്ങളില്‍ മുഖ്യമായത് തെറ്റായ വ്യക്തി ബന്ധങ്ങളാണ്.!!!


ആഹാരകാര്യങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി വെജിറ്റേറിയനായതുകൊണ്ടോ ,വ്രതങ്ങളെടുത്തതുകൊണ്ടോ , പ്രാര്‍ത്ഥന ചൊല്ലിയതുകൊണ്ടോ ഇന്ദ്രിയങ്ങളെ പരിപൂര്‍ണ്ണമായി സ്വതന്ത്രമാക്കുവാന്‍ പറ്റുകയില്ല. ശ്രവണേന്ദ്രിയം ,ദര്‍ശനേന്ദ്രിയം ഇവകളെക്കൂടി നാം സ്വതന്ത്രമാക്കേണ്ടതുണ്ട്. ആവശ്യത്തിനുള്ളത് മാത്രം നാം കാണുകയും കേള്‍ക്കുകയും ചെയ്യുക. അത് ശുദ്ധമായത് ആവുക. ഇത്രയും ആയാല്‍ മനസ്സ് ശുദ്ധമാകുന്നു. അപ്പോള്‍ മനസ്സില്‍നിന്നുയരുന്ന ചിന്തകള്‍ നൈര്‍മ്മല്യമുള്ളതായിരിയ്ക്കും. അങ്ങനെയുള്ള വ്യക്തിയുടെ സംഭാഷണവും പെരുമാറ്റവും പ്രവര്‍ത്തനവും ഏവര്‍ക്കും ഹൃദ്യമായിരിയ്ക്കും. അതുവഴി ലഭിയ്ക്കുന്ന കര്‍മ്മഫലവും മഹത്തരമായിരിയ്ക്കും. ഇത്തരമൊരുരീതിയാണ് വ്യക്തിയെ ഉന്നതിയിലേയ്ക്കു നയിക്കുക. അതുവഴി നിത്യസന്തോഷം വ്യക്തിയ്ക്ക് കരഗതമാവുകയും ചെയ്യുന്നു.

21. ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ?

കണ്ണൂള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ ചിന്തിയ്ക്കേണ്ട സമയമാണിപ്പോള്‍ !

ദര്‍ശനേന്ദ്രിയത്തിന്റെ  അഭാവത്തിലുള്ള സങ്കീര്‍ണ്ണതകളെക്കുറിച്ച് നമുക്ക് സങ്കല്പിയ്ക്കുവാന്‍പോലും വയ്യ !  കാര്യങ്ങള്‍

ഇങ്ങനെയൊക്കെയാണെങ്കിലും നാം കണ്ണിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ  പതിപ്പിയ്ക്കുന്നുണ്ടോ ?  ഉത്തരമായി

“ഉണ്ട് “ എന്ന മറുലടി ചില അംഗനമാരില്‍നിന്നുവന്നേക്കാം. കണ്ണൂകളെ ആകര്‍ഷകമാക്കാന്‍ ഇന്ന് കമ്പോളത്തില്‍

നിലവിലുള്ള എത്രയിനം ചായങ്ങളും കുഴമ്പുകളുമാണ് അവര്‍ ഉപയോഗ്ഗിയ്ക്കുന്നത് !  എന്നാല്‍ അത്തരത്തിലൊരു

സംരക്ഷണമല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത് .( ഈ കുഴമ്പുകളും ചായങ്ങളും കണ്ണുകള്‍ക്ക് കുഴപ്പം മാത്രമേ

വരുത്തിവെയ്ക്കുകയുള്ളൂ )


ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പൊടിയും മറ്റു വാതകങ്ങളും കലര്‍ന്ന വായു

നേരിട്ട് നമ്മുടെ കണ്ണൂകളില്‍ ആ‍ഞ്ഞുപതിയ്ക്കുന്നു.അങ്ങനെ അവ കണ്ണില്‍ പറ്റിപ്പിടിയ്ക്കുന്നു. ഇതിന്റെ അളവ് ഒരു

പരിധിവിട്ടാല്‍ അത് കണ്ണുകളില്‍ കാര്യമായ തകരാറ് സംഭവിപ്പിയ്ക്കാന്‍ ഇടയാക്കും. ബസ്സ് യാത്ര ചെയ്യുമ്പോള്‍

സൈഡിലിരിയ്ക്കുന്ന യാത്രക്കാരുടെ കണ്ണൂകളില്‍ ഇത്തരം പൊടിപടലങ്ങള്‍ ധാരാളം വന്നുപതിയ്ക്കാറുണ്ട്.


നേത്രഗോളങ്ങള്‍ സ്വാഭാവികമായി ഈര്‍പ്പം നിലനിര്‍ത്തുന്നതിനാല്‍ പൊടിപടലങ്ങള്‍ തട്ടിയാല്‍ അവയില്‍

ഒട്ടിപ്പിടിച്ചിരിയ്ക്കാനുള്ള സാദ്ധ്യത കൂടുതലാണ്.പൊടിപടലത്തിന്റെ വലുപ്പം  ഒരു പരിധിവിട്ട് കൂടിയാല്‍ മാത്രമാണ്

കണ്ണുനീര്‍ ഗ്രന്ഥിയില്‍നിന്ന് കണ്ണൂനീര്‍ പ്രവഹിച്ച് ആ സ്രവത്തിലൂടെ അന്യപദാര്‍ത്ഥത്തെ പുറത്തേയ്ക്കുകളയുകയും

ചെയ്യുക. പക്ഷെ, സൂക്ഷ്മമായ (Micro ) പൊടിപടലങ്ങളുടെ കാര്യത്തില്‍  ഇത്തരത്തിലുള്ള സാദ്ധ്യത വിരളമാണ്.

അതിനാല്‍ ഇവ നേത്രഗോളത്തിന്റെ ചലനത്തിനനുസരിച്ച് തെന്നിമാറുകയും  കണ്‍പോളകള്‍ക്കിടയില്‍

വന്നടയുകയും ചെയ്യുന്നു. പിറ്റേ ദിവസത്തിനകം ഉണ്ടാകുന്ന കണ്‍‌പീളയിലൂടെ ഇവ കുറേയോക്കെ

പുറത്തുപോകുകയും ചെയ്യുന്നു. പക്ഷെ , ഇത്തരം പ്രവര്‍ത്തനം സ്ഥിരമായി തുടര്‍ന്നുകൊണ്ടിരുന്നാല്‍ അത് കണ്ണില്‍

അണുബാധയ്ക്ക് കാരണമാകുന്നു. കണ്ണുകളില്‍ പതിയ്ക്കുന്ന പൊടികളില്‍ ചിലത് കരിയുടെ (Carbon )

അംശവുമുണ്ടാകാം. ഇത് മറ്റ് പല പാര്‍ശ്വ ഫലങ്ങള്‍ക്കും കാരണമാകാറുണ്ട് .


ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി യാത്ര ചെയ്യുമ്പോള്‍ ‘കണ്ണട‘  ധരിയ്ക്കുന്നത്

നന്നയിരിയ്ക്കും.ഇക്കാര്യത്തിനുവേണ്ടി കണ്ണട ധരിയ്ക്കുമ്പോള്‍ ഷെയ്‌ഡ് ഉള്ളവ ( കൂളിംഗ് ഗ്ലാസ് എന്ന പേരില്‍

അറിയപ്പെടുന്നവ )  ധരിയ്ക്കാതിരിയ്ക്കുകയാണ് ഉചിതം . എന്തെന്നാല്‍ അവ കൃഷണമണിയുടെ സങ്കോച വികാ‍സ

പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു.അതിനാല്‍ പവര്‍ ഇല്ലാത്ത-- പ്ലെയിന്‍ ഗ്ലാസ് - കണ്ണടകള്‍ യാത്ര ചെയ്യുമ്പോള്‍

ഉപയോഗിയ്ക്കുന്നത് നന്നയിരിയ്ക്കും. ഇത് കണ്ണൂകളെ പൊടിപടലങ്ങളില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിയ്ക്കുന്നു.

യാത്രയ്ക്കു ശേഷം കണ്ണൂം മുഖവും തണുത്ത ജലത്തില്‍ കഴുകുന്നത് ഏറെ ഗുണത്തെ പ്രധാനം ചെയ്യുന്നു.

20. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണം !!! (ആക്ഷേപഹാസ്യം )



സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വോട്ടവകാശമുണ്ടെങ്കില്‍; ഈ ആവശ്യം പ്രകടനപത്രികയില്‍ വെയ്ക്കുന്ന പാര്‍ട്ടി അധികാരത്തില്‍ വരുമെന്നുറപ്പാണ്. വോട്ടവകാശം വിദ്യാര്‍ത്ഥികള്‍ക്കില്ല എന്നുപറയുന്നതിന്റെ കാരണം അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്നാണത്രെ.പ്രായപൂര്‍ത്തിയായാല്‍ മാത്രമേ ശരിയായ തീരുമാനമെടുക്കാന്‍ കഴിയുള്ളുവെത്രെ.പ്രായപൂര്‍ത്തിയേയും വോട്ടവകാശത്തേയും തമ്മില്‍ ആരാണാവോ ബന്ധിപ്പിച്ചത്? കണ്ണുകാണാത്ത,ചെവികേള്‍ക്കാത്ത ,എണീറ്റു നടക്കാന്‍ പറ്റാത്ത വയസ്സന്മാരെ ‘ഓപ്പണ്‍ വോട്ട് ‘ ചെയ്യിക്കുന്നുണ്ട്.ഈ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ വെച്ചുനോക്കുമ്പോള്‍ അവര്‍ അത്രകണ്ട് ‘മികച്ച‘താണോ ? അതും പോകട്ടെ ,പ്രായപൂര്‍ത്തി ആയി എന്നപേരില്‍ എത്രയെത്ര മന്ദബുദ്ധികള്‍ വോട്ടുചെയ്യുന്നുണ്ട്.അത് ന്യായമാണോ?എങ്കിലും ഒരു ഒത്തുതീര്‍പ്പുവേണ്ടേ. മധ്യകേരളത്തില്‍ ,നാളികേരം വില്‍ക്കുന്ന രീതിതന്നെ നടപ്പിലാക്കിയാലോ? മോശമായ നാളികേരം (പേട്,വാടല്‍ തുടങ്ങിയവ ) നാലെണ്ണത്തിനോ,മൂന്നെണ്ണത്തിനോ ഒരു നല്ല നാളികേരത്തിന്റെ വില കൊടുക്കുന്ന രീതിയുണ്ട് . അതുപോലെ രണ്ട് വിദ്യാര്‍ത്ഥിവോട്ടിന് ഒരു മുഴുവന്‍ വോട്ട് (ഒരു രക്ഷിതാവ് വോട്ട് ) എന്നിങ്ങനെ വേണമെങ്കില്‍ ആകാം.പണ്ട് സ്ത്രീകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും സാമ്പത്തികശേഷിയില്ലാത്തവര്‍ക്കും വോട്ടവകാശം ഇല്ലാത്ത രാജ്യങ്ങള്‍ ഉണ്ടായിരുന്നുവെത്രെ .അതൊക്കെ ‘അന്ത ക്കാലം ‘. കാലം പുരോഗമിച്ചപ്പോള്‍ വോട്ടര്‍മാരുടെ സവിശേഷതയിലും വ്യത്യാസമുണ്ടായി .അതുപോലെത്തന്നെ ഇനിയും രാഷ്ട്രതന്ത്രശാസ്ത്രത്തില്‍ പുരോഗതിയുണ്ടാകും.അതുകൊണ്ട് ഇപ്പോഴില്ലെങ്കിലും ഭാവിയിലെങ്കിലും കുട്ടികള്‍ക്ക് വോട്ടവകാശം കിട്ടുമെന്ന് ഉറപ്പിയ്ക്കാം. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായി വരുന്നകാലം അത്ര അകലെയല്ല തന്നെ .പണ്ട് താഴ്ന്ന ജാതിക്കാരോടാണ് അയിത്തം ഉണ്ടായിരുന്നത് .കാലം അത് മാറ്റിയെടുത്തു. പക്ഷെ ,കുട്ടികളോടുള്ള , ചില മേഖലയിലെ അയിത്തം ഇപ്പോഴും മാറിയിട്ടില്ല.“ഒരു വിദ്യാഭ്യാസ രീതി,ഒരു മീഡിയം ,ഒരു ഗ്രേഡ് കുട്ടികള്‍ക്ക് “ എന്ന വചനവും ഭാവിയില്‍ എല്ലാ സ്ക്കൂള്‍ ചുമരുകളിലും എഴുതിവെയ്ക്കും.


വാല്‍ക്കഷണം



വോട്ടവകാശത്തിന്റെ കാര്യത്തില്‍ മാത്രമല്ല ; മറ്റുചില കാര്യങ്ങളിലും പ്രായപൂര്‍ത്തി നിബന്ധന എടുത്തുകളയണമന്നാണ് ഒരു വിദ്യാര്‍ത്ഥി സുഹൃത്തിന്റെ അഭിപ്രായം .ഇതിനുവേണ്ടി അദ്ദേഹം “ഓള്‍ഡ് ഈസ് ഗോള്‍ഡ് “ എന്ന പഴംചൊല്ലാണ് മുഖവിലയ്ക്കെടുത്തത്. പണ്ടുകാലത്തുണ്ടായിരുന്ന ബാല്യവിവാഹം പുഃനസ്ഥാപിയ്ക്കണമെന്നാണ് അദ്ദേഹം ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടത് !. തല്‍ഫലമായി അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി പിന്തുണ ഏറെ വര്‍ദ്ധിച്ചത്ര!!!
.
 

19. എന്നാണ് നാം കാട്ടിലേയ്ക്ക് പോകുന്നത് ?

നാട്ടാനകളെ ‘പ്രകൃതിയിലേക്കുവിട്ടാല്‍ അവര്‍ക്കുണ്ടാകുന്ന പല അസുഖങ്ങളും
ഇല്ലാതാകുമെത്ര ! തൃശൂരില്‍ നടന്ന ‘ഗജപരിപാലന കളരി‘യിലാണ് ഇത്തരമൊരു അഭിപ്രായം പൊന്തിവന്നത്.
പക്ഷെ , ആനകളുടെ സ്വാഭാവിക പരിസ്ഥിതി നാട്ടില്‍ ലഭ്യമാണോ ?
തീര്‍ച്ചയായും ഇല്ല.
പിന്നെ എന്തുണ്ട് മാര്‍ഗ്ഗം ?
ആനകളെ കാട്ടിലേയ്ക്കുവിടുകതന്നെ !
നാട്ടാനകളെ വര്‍ഷത്തിലൊരിയ്ക്കല്‍ കാട്ടില്‍ കൊണ്ടുപോയി താമസിപ്പിയ്ക്കുകയും കാട്ടിലേക്കുമേയുവാന്‍ വിടുകയും
ചെയ്യുക എന്നത് ഏകദേശം അരനൂറ്റാണ്ടുമുമ്പുള്ള രീതിയായിരുന്നു.അതുകൊണ്ടുതന്നെ അന്ന് പറയത്തക്ക
അസുഖങ്ങളൊന്നും ആനകള്‍ക്കില്ലയിരുന്നു. ആനകള്‍ കാട്ടിലായിരുന്നപ്പോള്‍ വൈവിധ്യമുള്ള ഭക്ഷണം കഴിക്കുന്നു.
എന്നാല്‍ നാട്ടിലേയ്ക്കുകൊണ്ടുവരുമ്പോള്‍ പനമ്പട്ടപോലെയുള്ളവ മാത്രമാണ് തിന്നുവാന്‍ ലഭിക്കുന്നത്. അതായത്
ഒരേയിനം ഭക്ഷ്യവര്‍ഗ്ഗം തന്നെ തിന്നുവാന്‍ ലഭിക്കുന്നു എന്നര്‍ഥം . ഇത് ചിലയിനം പോഷകങ്ങളുടെ അപര്യാപ്തതയ്ക്ക്
ഇടയാക്കുന്നു.
എന്നാല്‍ നമുക്ക് ചിന്തിക്കാനുള്ളത് ഇതുമാത്രമല്ല. ഗജപരിപാലനക്കളരിയില്‍നിന്ന് ലഭിച്ച ഈ ഉപദേശം
ആനകളുടെ കാര്യത്തില്‍ മാത്രം മതിയോ ? മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും ബാധകമാക്കുന്നത് നല്ലതല്ലേ .നായ,ആട്
,പശു..തുടങ്ങിയതിനെയൊക്കെ കാട്ടില്‍കൊണ്ടുപോയില്ലെങ്കിലും ചുരുങ്ങിയ പക്ഷം വീട്ടുവളപ്പില്‍ ദിവസത്തില്‍
കുറച്ചുനേരമെങ്കിലും അഴിച്ചുവിടുന്നത് ഗുണം ചെയ്യുകയില്ലേ . നഗരവല്‍ക്കരണത്തിന്റെ ഫലമായി അഞ്ചുസെന്റില്‍
പാര്‍ക്കുന്നവര്‍ മുന്‍ പറഞ്ഞ വളര്‍ത്തുമൃഗങ്ങള്‍ക്ക് 24 മണിക്കൂര്‍ ‘കാരാഗൃഹവാസം‘ നല്‍കുന്നതിലെ
നിവൃത്തിയില്ലായ്മ മനസ്സിലാക്കാം .എന്നാല്‍ ഏറെ വിസ്താരമേറിയ വളപ്പുള്ളവരും ഈ രീതി അനുകരിക്കുന്നു.
ഫാഷനുകളെ ആരോഗ്യപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ ആരും വിലയിരുത്താറില്ലല്ലോ !
ഗജപരിപാലനകളരിയിലെ ഈ അഭിപ്രായം ആനയിലും മറ്റു വളര്‍ത്തുമൃഗങ്ങളിലും മാത്രം
ഒതുക്കിനിര്‍ത്തുന്നതെന്തിന് ?‘ഫാസ്റ്റ് ഫുഡിന്റെ ‘ പിടിയിലകപ്പെട്ട മനുഷ്യര്‍ക്കും ഇത് ബാധകമല്ലേ
.ഇനി,ഇതുപോലെ മനുഷ്യര്‍ക്കുവേണ്ടിയുള്ള ഏതെങ്കിലുമൊരു യോഗത്തില്‍‘ വനത്തിലേക്കു മടങ്ങാനായി‘ ( Return
to the Forest ) ആഹ്വാനമുണ്ടായാലും അത്ഭുതപ്പെടല്ലേ !

18. ചൂരിദാറോ സാരിയോ ; ഏതാണ് വേണ്ടത് ?

ജനാധിപത്യസമൂഹത്തില്‍ ‘ചര്‍ച്ചകള്‍ ‘ നല്ലതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. (കാരണം ,ഇക്കാര്യത്തിന് വലിയ ദേഹാദ്ധ്വാനമൊന്നുംവേണ്ടല്ലോ ? ) .മലയാളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണം തുടങ്ങിവെച്ച ചര്‍ച്ചാവിഷയമാണ് തലവാചകമായി കൊടുത്തിരിക്കുന്നത് .സാരിക്കും ,ചൂരിദാറിനും അനുകൂലവും പ്രതികൂലവുമായി ഒട്ടേറെ മഹിളകള്‍ പ്രതികരിച്ചുവെത്രെ ! അദ്ധ്യാപികമാര്‍ സ്ക്കൂളില്‍ ചൂരിദാര്‍ ധരിച്ചുവന്നാല്‍ ഉണ്ടാകുന്ന സാംസ്കാരിക വിപത്തിനെക്കുറിച്ചും ചര്‍ച്ച നടന്നു ! അതില്‍ പ്രസക്തമായവ പ്രസിദ്ധീകരിക്കുകയും ചെയ്തു . സാരീഗ്രൂപ്പുകാരും ചൂരിദാര്‍ ഗ്രൂപ്പുകാരും അവരവരുടേതായ ന്യായവാദങ്ങള്‍ നിരത്തി .
പക്ഷേ ,മാറുമറക്കാതെ മുട്ടോളമെത്തുന്ന പരുത്തിവസ്ത്രം ധരിച്ച് അദ്ധ്വാനിക്കുന്നവരായിരുന്നു ഇരുപതാംനൂറ്റാണ്ടിലെ തങ്ങളുടെ ‘ തൊട്ടടുത്ത സീനിയേഴ്‌സ് ‘ എന്ന വസ്തുത ഒരു പ്രതികരണത്തിലും പൊന്തിവന്നില്ല. ശരീരത്തിന് വായുസമ്പര്‍ക്കം ലഭിക്കാനും സൂര്യപ്രകാശമേല്‍ക്കാനും ഇതുമൂലം കഴിഞ്ഞിരുന്നു.പ്രസ്തുത ചരിത്രവസ്തുതയെ അവഗണിച്ച് ചൂരിദാര്‍ നല്‍കുന്ന ചലനസ്വാതന്ത്ര്യത്തേയും സാരി നല്‍കുന്ന അസ്വാതന്ത്ര്യത്തേയും കുറിച്ച് വിശകലനം ചെയ്യാനാ‍ണ് ചില ഫെമിനിസ്റ്റുകള്‍ ശ്രമിച്ചത് .
വസ്ത്രധാരണം ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതും നാണം മറയ്ക്കാന്‍ ഉതകുന്നവയും ആയിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ , വസ്ത്രധാരണം അക്രമത്തേയും അനാരോഗ്യത്തേയും ക്ഷണിച്ചുവരുത്തിയാലോ ? ‘ സമകാലിക വസ്ത്രധാരണങ്ങളില്‍ ‘ പലതും ഇത്തരത്തിലുള്ളവയാണ് .മറ്റുള്ളവരുടെ കണ്ണുകള്‍ക്ക് സുഖം നല്‍കുന്നതിനേക്കാള്‍ സ്വന്തം ശരീരത്തിന് സുഖം നല്‍കുന്ന വസ്ത്രധാരണത്തിനാണ് നാം ശ്രദ്ധവെക്കേണ്ടത് . ഇത്തരത്തില്‍ വിശകലനം ചെയ്താല്‍ ‘ സാരിവേണോ ചൂരിദാര്‍ വേണോ ‘ എന്ന ചര്‍ച്ചക്കുപകരം ‘പോളിസ്റ്റര്‍ വേണോ പരുത്തിവേണോ ‘ എന്ന ചര്‍ച്ചയാണ് നടത്തേണ്ടത് എന്നുകാണം.മനുഷ്യശരീരത്തിന് സൌഖ്യം നല്‍കുന്ന തുണിത്തരം പരുത്തിയാണെന്ന കാര്യത്തില്‍ സംശയമില്ല. പട്ടുസാരി (കൃത്രിമപ്പട്ട് ) എന്ന പേരില്‍ അണിയുന്നവ ഒരു പെട്രോളിയം ഉല്പന്നമാണ് എന്ന് മനസ്സിലാക്കുക .ഇവ ശരീരോഷ്മാവിനെ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തില്‍ സുഗമമായ ദഹനം അസാധ്യമാകുക നിമിത്തം ഒട്ടേറെ ദഹനപ്രശ്നങ്ങള്‍ വരുത്തിവെക്കുന്നു.
ഇതുപോലെത്തന്നെ ശരീരത്തെ ചുറ്റിമുറുക്കുന്ന വസ്ത്രങ്ങളും ആരോഗ്യത്തിന് ദോഷം തന്നെയാണ് . അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് . ചില കമ്പനിക്കാര്‍ ഇറക്കുന്ന അടിവസ്ത്രങ്ങള്‍ ആകര്‍ഷകങ്ങളാണ്. പക്ഷെ ,അവയില്‍ നിറത്തിനായി ഉപയോഗിച്ചിട്ടുള്ള ചായങ്ങള്‍ ത്വക്കിന് ദോഷം വരുത്തുന്നവയാണ് . ഇതൊക്കെ വ്യക്തമാക്കുന്നത് ;ഫാഷനല്ല മറിച്ച് ആരോഗ്യസംരക്ഷണമാണ് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മുന്‍‌തൂക്കം കൊടുക്കേണ്ടത് എന്നാണ്.

17. പെരുകുന്ന ആത്മഹത്യകള്‍ ; വരളുന്ന മനുഷ്യത്വം!!!

കേരളത്തില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപഭോഗസംസ്കാരം,സാമ്പത്തിക പ്രശ്നങ്ങള്‍ , പരാജയത്തെ നേരിടാനുള്ള കഴിവില്ലായ്മ ...തുടങ്ങിയ കാരണങ്ങളാണ് വിദഗ്‌ധര്‍ നിരത്തുന്നത് .
എന്നാല്‍ ,ഈ അവസരത്തില്‍ നാം മറ്റൊരു വസ്തുത വിലയിരുത്തേണ്ടതുണ്ട് .മൃഗങ്ങള്‍ ആത്മഹത്യ ചെയ്യുന്നില്ല ! ആത്മഹത്യ ചെയ്യുന്ന ഒരേ ഒരു ജീവി മനുഷ്യന്‍ തന്നെയാണ് . പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ അകലുമ്പോഴുണ്ടാകുന്ന അസ്വഭാവിക സവിശേഷതകളിലൊന്നായി ആത്മഹത്യയെ കണക്കാക്കാം .ജീവിത പ്രശ്നങ്ങളെ ജയമെന്നും പരാജയമെന്നും വേര്‍തിരിക്കാനുള്ള വ്യഗ്രത മനുഷ്യനെ വികാരവിവശനാക്കിത്തീര്‍ക്കുന്നു.വിജയത്തില്‍ അതിയായി ആഹ്ലാദിക്കുന്നതും പരാജയത്തില്‍ വിഭ്രാന്തി പ്രകടിപ്പിക്കുന്നതും ഒരേ നാണയത്തിന്റെ തന്നെ രണ്ടുവശങ്ങള്‍ മാത്രമെന്നോര്‍ക്കുക. വിജയത്തേയും പരാജയത്തേയും സമചിത്തതയോടെ നേരിടാനുള്ള കഴിവ് ഓരോ വ്യക്തിയും വളര്‍ത്തിയെടുക്കേണ്ടതാണ്. വിജയത്തിന്റെ ഉന്മാദലഹരി മസ്തിഷ്കത്തെ ബാധിക്കുമ്പോള്‍ നേരിടേണ്ടിവന്നിട്ടുള്ള പരാജയത്തെക്കുറിച്ച് ഓര്‍ക്കുക. പ്രസ്തുത വിജയംതന്നെ അസ്ഥിരമാണെന്ന തിരിച്ചറിവ് വിജയത്തിന്റെ ഉന്മാദലഹരിയെ ഇല്ലാതാക്കുന്നതിന് സഹായിക്കും. അതുപോലെത്തന്നെ പരാജയത്തില്‍ ദുഃഖിച്ച് നിഷ്‌ക്രിയനായിരിക്കാതെ പ്രസ്തുത അവസ്ഥയെ നേരിടെണ്ടതെങ്ങനെയെന്ന് ചിന്തിക്കുക .പരാജയകാരണങ്ങളെ കണ്ടെത്തുകയും ഭാവിയില്‍ അവ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം . ഈ അവസരത്തില്‍ വികാരത്തിന്റെ മാര്‍ഗ്ഗമല്ല മറിച്ച് വിവേകത്തിന്റെ മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത് .