Total Pageviews

Sunday 10 October 2010

19. എന്നാണ് നാം കാട്ടിലേയ്ക്ക് പോകുന്നത് ?

നാട്ടാനകളെ ‘പ്രകൃതിയിലേക്കുവിട്ടാല്‍ അവര്‍ക്കുണ്ടാകുന്ന പല അസുഖങ്ങളും
ഇല്ലാതാകുമെത്ര ! തൃശൂരില്‍ നടന്ന ‘ഗജപരിപാലന കളരി‘യിലാണ് ഇത്തരമൊരു അഭിപ്രായം പൊന്തിവന്നത്.
പക്ഷെ , ആനകളുടെ സ്വാഭാവിക പരിസ്ഥിതി നാട്ടില്‍ ലഭ്യമാണോ ?
തീര്‍ച്ചയായും ഇല്ല.
പിന്നെ എന്തുണ്ട് മാര്‍ഗ്ഗം ?
ആനകളെ കാട്ടിലേയ്ക്കുവിടുകതന്നെ !
നാട്ടാനകളെ വര്‍ഷത്തിലൊരിയ്ക്കല്‍ കാട്ടില്‍ കൊണ്ടുപോയി താമസിപ്പിയ്ക്കുകയും കാട്ടിലേക്കുമേയുവാന്‍ വിടുകയും
ചെയ്യുക എന്നത് ഏകദേശം അരനൂറ്റാണ്ടുമുമ്പുള്ള രീതിയായിരുന്നു.അതുകൊണ്ടുതന്നെ അന്ന് പറയത്തക്ക
അസുഖങ്ങളൊന്നും ആനകള്‍ക്കില്ലയിരുന്നു. ആനകള്‍ കാട്ടിലായിരുന്നപ്പോള്‍ വൈവിധ്യമുള്ള ഭക്ഷണം കഴിക്കുന്നു.
എന്നാല്‍ നാട്ടിലേയ്ക്കുകൊണ്ടുവരുമ്പോള്‍ പനമ്പട്ടപോലെയുള്ളവ മാത്രമാണ് തിന്നുവാന്‍ ലഭിക്കുന്നത്. അതായത്
ഒരേയിനം ഭക്ഷ്യവര്‍ഗ്ഗം തന്നെ തിന്നുവാന്‍ ലഭിക്കുന്നു എന്നര്‍ഥം . ഇത് ചിലയിനം പോഷകങ്ങളുടെ അപര്യാപ്തതയ്ക്ക്
ഇടയാക്കുന്നു.
എന്നാല്‍ നമുക്ക് ചിന്തിക്കാനുള്ളത് ഇതുമാത്രമല്ല. ഗജപരിപാലനക്കളരിയില്‍നിന്ന് ലഭിച്ച ഈ ഉപദേശം
ആനകളുടെ കാര്യത്തില്‍ മാത്രം മതിയോ ? മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും ബാധകമാക്കുന്നത് നല്ലതല്ലേ .നായ,ആട്
,പശു..തുടങ്ങിയതിനെയൊക്കെ കാട്ടില്‍കൊണ്ടുപോയില്ലെങ്കിലും ചുരുങ്ങിയ പക്ഷം വീട്ടുവളപ്പില്‍ ദിവസത്തില്‍
കുറച്ചുനേരമെങ്കിലും അഴിച്ചുവിടുന്നത് ഗുണം ചെയ്യുകയില്ലേ . നഗരവല്‍ക്കരണത്തിന്റെ ഫലമായി അഞ്ചുസെന്റില്‍
പാര്‍ക്കുന്നവര്‍ മുന്‍ പറഞ്ഞ വളര്‍ത്തുമൃഗങ്ങള്‍ക്ക് 24 മണിക്കൂര്‍ ‘കാരാഗൃഹവാസം‘ നല്‍കുന്നതിലെ
നിവൃത്തിയില്ലായ്മ മനസ്സിലാക്കാം .എന്നാല്‍ ഏറെ വിസ്താരമേറിയ വളപ്പുള്ളവരും ഈ രീതി അനുകരിക്കുന്നു.
ഫാഷനുകളെ ആരോഗ്യപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ ആരും വിലയിരുത്താറില്ലല്ലോ !
ഗജപരിപാലനകളരിയിലെ ഈ അഭിപ്രായം ആനയിലും മറ്റു വളര്‍ത്തുമൃഗങ്ങളിലും മാത്രം
ഒതുക്കിനിര്‍ത്തുന്നതെന്തിന് ?‘ഫാസ്റ്റ് ഫുഡിന്റെ ‘ പിടിയിലകപ്പെട്ട മനുഷ്യര്‍ക്കും ഇത് ബാധകമല്ലേ
.ഇനി,ഇതുപോലെ മനുഷ്യര്‍ക്കുവേണ്ടിയുള്ള ഏതെങ്കിലുമൊരു യോഗത്തില്‍‘ വനത്തിലേക്കു മടങ്ങാനായി‘ ( Return
to the Forest ) ആഹ്വാനമുണ്ടായാലും അത്ഭുതപ്പെടല്ലേ !

No comments:

Post a Comment